Saturday, August 22, 2009

വീണ്ടും ഒരോണം...

എണ്ണയിടാത്ത തകരയന്ത്രം കണക്കേ,
അച്ചുതണ്ടില്ലാതെ ജീവിതം കറങ്ങവേ...
വീണ്ടുമൊരോണം ഓടിയെത്തുമ്പോള്‍ ,
ഓര്‍മ്മച്ചെരാതുകള്‍ തിരിതെളിയുന്നൂ...

ബാല്യത്തിന്‍ കൈകളാല്‍ കോരിയെടുത്തൊരാ,
തുമ്പയും തെച്ചിയും മുക്കുറ്റിപ്പൂക്കളും,
കൌമാരമോഹങ്ങളുടെ വര്‍ണ്ണങ്ങളും,
കൂട്ടുകുടുംബത്തിന്‍ പരിഭവങ്ങളും,
പേരുമറന്ന തൊടുകറികളും, സദ്യയും,
തറവാടുമുറ്റവും, നിറവയലുകളും,
സമൃദ്ധിയുടെ മണമുള്ള മന്ദസമീരനും....
ഹോ ! കാലത്തില്‍ കാതങ്ങള്‍ പിന്നിലെത്തുന്നു...

പക്ഷേ, കൈരളീഭൂവിലിന്നെവിടെ ഓണം?
പടച്ചുകെട്ടിയ സമൂഹമനസ്സും,
ഉപഭോഗങ്ങളായ് സ്നേഹവികാരങ്ങളും,
കാലണ വിലയിടും ബന്ധങ്ങളും,
പൊള്ളയാം രാഷ്ട്രീയ ജല്പനങ്ങളും,
സ്വാര്‍ത്ഥരൂപങ്ങളായ് ഭരണചക്രങ്ങളും,
നന്മയുടെ കരങ്ങളില്‍ വിലങ്ങണിയിക്കുന്നൂ...;
അര്‍ത്ഥിയുടെ പാതയില്‍ കോട്ടകെട്ടുന്നൂ.......

പ്രവാസങ്ങളുടെ അനുയാത്രയില്‍ ; ഓണം,
ഊഷരഭൂവിലൊരു മഴത്തുള്ളിപോലെ...
മറ്റൊരു മാതൃകാരാജ്യപ്പിറവിക്കായ്
ആ മഹാരാജനെ വരവേല്‍ക്കാമെങ്കിലും
ഇന്നെനിക്കോണമുണ്ണാന്‍ നേരമില്ല...!!
ചിരിക്കാനും കരയാനും കൂടൊരാളുമില്ല...!!
ഇന്നീ ഓണനാളിന്‍ പൂക്കൂടയില്‍ ഞാന്‍
അഴിച്ചിടട്ടേ എന്‍ വിഷാദ മൂടുപടങ്ങള്‍ ...

Sunday, August 16, 2009

ഒരു പിന്‍ കുറിപ്പ്

ഒരു മാത്രയെങ്കിലും ഇടംകണ്ണാലേ,
തിരിഞ്ഞുനോക്കാനൊരുങ്ങാതെ നീ
പറിച്ചെടുത്തകലുന്നതെന്‍ ഹൃദയമല്ല...
അതു ഞാന്‍ നിനക്കെന്നേ തന്നിരുന്നു....
ഒരുവേള നീ അറിഞ്ഞില്ലായിരിക്കാം
വിതുമ്പുമെന്‍ മനസ്സിലെ തിരയിളക്കങ്ങളും,
നിറകണ്ണിന്‍ കാഴ്ചയിലെ ശൂന്യതയും,
അതോ, അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നോ...?

വരയ്ച്ചിട്ട ഗ്രഹനിലയ്ക്കുള്ളിലെ സാംഖ്യ-
നക്ഷത്രരാജ്യങ്ങള്‍ക്കപ്പുറത്തായ്,
ജീവനുലയൂതി നിനക്കായ് തീര്‍ത്ത,
സ്ഫടിക സൌധം നീ തകര്‍ത്തെറിഞ്ഞെങ്കിലും,
ഞാന്‍ നിര്‍ന്നിമേഷനായ് നോക്കിനില്‍ക്കാം;
വീണ്‍ വാഗ്ദാനങ്ങള്‍ പെറുക്കിവച്ച്,
എന്നിലേക്കായ് ദ്രുതം ഉള്‍വലിഞ്ഞ്,
മറുവാക്കുകളായ് മൌനം ഭജിച്ച്...!!!

കേവലസ്നേഹത്തിന്‍ അളവുകോലറിയാത്ത,
മായികലോകത്തിന്‍ ഗര്‍ഭപാത്രത്തില്‍ നിന്നും,
പ്രാത്തൂക്കത്തിനു വിലപേശുവാനായ്
നിന്നെയറിഞ്ഞുകൊണ്ടുയിരെടുക്കാം....!
വലം പിരിശംഖിലെ പ്രണയതീര്‍ഥം,
പ്രദക്ഷിണവഴികളിലെ പാപദോഷങ്ങളായ്,
എള്ളിന്‍ കരിന്തിരി കത്തിക്കുമ്പോളും,
നിന്‍ ഹാസസൂനങ്ങള്‍ വാടാതെ നിര്‍ത്താം....