Monday, February 11, 2008

നിനയ്ക്കാത്ത കാഴ്ച്ചകള്‍

ധിഷണയുടെ പരശതം,
അക്ഷൌഹിണികളണിനിരന്ന്,
ബൌദ്ധിക കാഹളം മുഴക്കിയും;
പ്രജ്ഞയുടെ ശതകോടി,
മദജലം പൊട്ടിയ ഗജജാല-
മാത്മീയത ഛിന്നം വിളിച്ചും;
പലജിഹ്വകള്‍ തെളിച്ചവഴികളില്‍,
പുകള്‍ പെറ്റ സംസ്കാര പാപ്പരത്തം...!
.........
തൊട്ടുതീണ്ടലിന്‍ പുതിയോ-
രര്‍ത്ഥതലങ്ങള്‍; വഴിവക്കിലും,
മട്ടിലും, നോട്ടിന്റെ കെട്ടിലും,
ചൂടുപറ്റിയപങ്കിന്റെ കറകളിലും...!
കനത്തകോടകെട്ടിയ രാവറയില്‍,
അനന്യാദര്‍ശ യജ്ഞകുണ്ഡത്തില്‍,
ആവേശജ്ജ്വാലാമുഖികള്‍,
തണുത്തുറഞ്ഞു, കരിമ്പടം തേടി...!
........
ചരടുപൊട്ടിയ ജീവിതപ്പട്ടം,
കണ്ണുകെട്ടിയ നീതിദേവത,
നീറ്റടയ്ക്കാത്തോടെതിര്‍തൂക്കി,
സിംഹഭാഗം കാറ്റുതൊട്ടിലിനേകി...
പേര്‍ത്തുമാടിയ സ്തുതിപാഠകവൃന്ദം-
കാണ്‍കെ, തുടലില്‍ ശിഷ്ടഭാഗം,
പേരാലിന്‍ കൊമ്പത്തു തൂങ്ങിയാടി;
കാറ്റുലച്ചതുച്ചിയിലെ ചില്ലകളിലും...!
.........
മാറ്റൊലിത്തേരിന്‍,
ചേറിലാണ്ട നെടിയചക്രം,
വലിച്ചെടുക്കുന്നോരഭിനവ,
സൂതപുത്രന്റെ വിധിഹിതം പോല്‍,
വനരോദനങ്ങളുടെ ശിരസ്സറ്റുവീഴുമ്പോള്‍,
കപടകാര്‍മേഘസഞ്ചയം,
താതസൂര്യന്റെയും കണ്ണുമൂടുന്നത്,
ധര്‍മ്മസംസ്ഥാപനമോ? ഭീരുത്വമോ?
........
ചപലപ്രണയതെരുക്കൂത്തു കാണാന്‍,
കൊതിച്ചവേളകളിലെല്ലാം,
നിമിഷാര്‍ദ്ധത്തിലെ കൂരിരുട്ട്,
അഭിശപ്തവര്‍ണ്ണക്കാഴ്ചകളേകിയെങ്കിലും,
ഒരുവിടവാങ്ങല്‍ ദുഷ്പ്രാപമെന്നും,
തണലും തണുപ്പുമേകും,
സ്വപ്നങ്ങള്‍ വീശും, വിടര്‍ന്ന
തൂവല്‍ച്ചിറകുകള്‍ക്കടിയില്‍ നിന്നും...

Sunday, February 3, 2008

ഒരു താരാട്ട്

[ഇത് ഒരു കവിതയല്ല...
മരുമകള്‍ക്കുവേണ്ടി കുറേ മുമ്പേയെഴുതിയ ഒരു താരാട്ടുപാട്ട്...
(ഗീതേച്ചിയുടെ ഗീതങ്ങളാണ് പോസ്റ്റ് ചെയ്യാന്‍ പ്രചോദനം..)
ഇനി ഈണത്തില്‍ പാടിക്കോളൂ... :-)]
താരാട്ട് ഇന്‍ഡ്യാഹെറിറ്റേജ് പണിക്കര്‍ സാറിന്റെ ശബ്ദത്തില്‍ ഇവിടെ..

ചാഞ്ഞുറങ്ങ്, ചരിഞ്ഞുറങ്ങ്,
ചാഞ്ചക്കമാടി മോളുറങ്ങ്... (2)
മുത്തണിത്തോപ്പിലെ മധു-
വണ്ടുമൂളുമീണത്തിലായ്..
മൂവാണ്ടന്‍ മാവില്‍ കാറ്റ്,
കിന്നരംപാടും താളത്തിലായ്..
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

താരാട്ടെന്നും പാടിത്തരാന്‍ അമ്മയുണ്ടാം എന്നും കൂടെ,
താലോലമാട്ടുവാന്‍ അച്ഛനുണ്ടാം എന്നും ചാരേ,
കണ്മണിപ്പൂമകളേ കണ്ണിന്‍ മുന്നില്‍ നീ വളര്..
പുഞ്ചിരിത്തേന്‍ നിറച്ച്, കൈവളര്, കാല്‍ വളര്..
നെഞ്ചോടു ചേര്‍ത്തുനിന്നെ പുല്‍കിയുറക്കാം...
(ചാഞ്ഞുറങ്ങ്......... മോളുറങ്ങ്... )

കോലക്കുഴലൂതിവരും കണ്ണനുണ്ടാം എന്നും തുണ,
കൈതേരിഭഗവതിയും വരമരുളും എന്നുമെന്നും,
ചന്തമുള്ള ചന്ദനമായ്, ചന്ദ്രികയായ് നീ തെളിയൂ..
പൊന്നോലപ്പട്ടുടുത്ത്, പാലൊളിയായ് ശ്രീ തെളിയൂ..
പൊന്നുമ്മനല്‍കിനിന്നെ പാടിയുറക്കാം...
(ചാഞ്ഞുറങ്ങ്......... താളത്തിലായ്... )

Tuesday, January 29, 2008

ചാക്രികക്രിയകള്‍

പൂജ:
ചെമ്പട്ടും തറ്റുമുടുത്ത്, രുദ്രവിളക്കുവച്ച്,
രാഷ്ട്രീയക്കോവിലില്‍ ഗണപതിഹോമം...
മല്‍ജനുസ്സിന്റെ ജന്മാവകാശം,
പതിച്ചേകിയ പൊതുജനം സാക്ഷി...
കപടവിശ്വാസത്തിന്‍ അരചന്ദനം,
മനസ്സിന്നുകുറുകെ പൂണൂലില്‍ തൊട്ട്,
നീതിധര്‍മ്മങ്ങളെ ഹവിസ്സാക്കി,
രാഷ്ട്രതന്ത്രാഗ്നിയില്‍ നേദിച്ച്,
വാഗ്ദത്തഭൂവാം ഹസ്തമുദ്രയില്‍,
വാഗ്ദാനങ്ങളാം വലം പിരിയേന്തി,
ആരോപണമന്ത്രങ്ങളുരുക്കഴിച്ച്,
അധികാരവരേണ്യപീഠേകരേറി...!

കര്‍മ്മം:
പ്രതിപക്ഷ, വിമത; പ്രത്യക്ഷപുച്ഛങ്ങളും,
അരമതില്‍ വിടവിലൂടരക്കിടും ബന്ധങ്ങളും,
രാജസൂയത്തിന്‍ ചതുരംഗപ്പലയില്‍,
പകിടകളായുരുട്ടി, യെത്ര ദ്രൌപദിമാരെ,
എത്ര സത്യങ്ങളെ, അവകാശങ്ങളെ,
പാഴ് പണയങ്ങളായ് വാങ്ങിവച്ചു...!
കൊടിവര്‍ണ്ണപ്പുകമറയ്ക്കുള്ളില്‍,‍
കോമരക്കോലങ്ങളെ,
മുപ്പതുവെള്ളിക്കു വിലയ്ക്കുവാങ്ങി...!
അരൂഢപ്രതിഷ്ഠകളില്‍,
രുധിരം ചാര്‍ത്തി,
പള്ളിമണിമേടകളില്‍ മരണം മുഴക്കി...!
ജഠരാഗ്നി ജയിലറയ്ക്ക്,
വഴിയൊരുക്കുമ്പോള്‍,
ഭീകരവാദത്തിന്‍ മുഖമുദ്ര നല്‍കി...!
സൈദ്ധാന്തിക പകപോക്കാന്‍,
വിധ്വംസകവൃത്തിക്ക്,
തടവറയ്ക്കുള്ളിലായ് മണിയറകളൊരുക്കി...!

വിചിന്തനം:
ദീപ്തസത്യകൂരമ്പുകളെത്രകൊണ്ടിട്ടും,
കാപട്യകവചത്തിനെന്തുപറ്റി...?
തട്ടിത്തെറിച്ചവ ചിലതുകൊ-
ണ്ടനുയാത്രികര്‍ ചിലരിടറിവീണു...
മൊഴിശരങ്ങളാവനാഴിയിലിനിയുമേറെ,
നെറ്റിയില്‍ കൊമ്പുള്ള തൊലിക്കട്ടിയും...
ശാക്തിക വിഭാഗീയത തലപ്പന്തുതട്ടാന്‍,
ചാവേറായണികളും, ഇനിയുമെത്ര...!

അനിവാര്യത:
മനസ്സിന്‍ പ്രരൂഢവിശ്വാസങ്ങളൊക്കെ,
നെയ്തെടുക്കുന്നോരൂടും, പാവും,
കടപുഴയ്ക്കുന്നോരടിയൊഴുക്കുകള്‍,
ഉടലാര്‍ന്നുറയും മുമ്പേയൊട്ടറിഞ്ഞില്ല...!
“ഡെമോക്ലീസി”ന്‍ വാളില്‍ നിന്നൊഴിയവേ,
പിടിയാനയ്ക്കൊരുക്കിയ, ചേര്‍വാരിക്കുഴിയില്‍,
ഇടറിനിപതിച്ചൊരു കൊമ്പനുചുറ്റും,
താപ്പാനക്കൂട്ടങ്ങള്‍ വിധികല്‍പ്പിക്കുന്നു...!!
ശുഭം!

Sunday, January 6, 2008

ഇത്തിരി നേരം

(1)
തുലാമഞ്ഞിന്‍ തൂവല്‍ക്കുടിലില്‍,
തുഷാരങ്ങളില്‍ തിരിചാര്‍ത്തുന്നൊരാ,
ഇളംസൂര്യന്റെ സ്നേഹകിരണങ്ങള്‍ക്കും,
വൃശ്ചികപ്പുലരിക്കുമായ് കാത്തുനില്‍ക്കേ...

നനുത്തവെട്ടത്തില്‍, നടുമുറ്റത്തായ്,
ആലസ്യത്തിന്‍ ചാരുപടിയില്‍ക്കിട-
ന്നുണങ്ങിത്തുടങ്ങിയ തുളസിയും, തറയും,
പ്രായത്തിന്‍ “Sepia Tone”ല്‍ ഞാന്‍ കണ്ടു...
(2)
വരണ്ടുതുടങ്ങിയ, കണ്ണീര്‍പ്പാടങ്ങളിലും,
വിണ്ടുതുടങ്ങിയോരോര്‍മ്മപ്പറമ്പിലും,
തിമിരം ബാധിക്കാത്തോരകക്കണ്ണിലും,
നഷ്ടസ്വപ്നങ്ങളുടെ വേലിയേറ്റങ്ങള്‍...

നിഴല്‍ വീണയഗ്രഹാരത്തിന്റെ വാതില്‍ തുറ-
ന്നൊരു പനിമതിരാവും കടന്നുവന്നീലാ...
പൊഴിഞ്ഞുവീണ പനിനീര്‍ദളങ്ങളുടെ,
വര്‍ണ്ണനിദാനങ്ങള്‍ ആരും തിരക്കീല...
(3)
നേര്‍ത്ത ദാമ്പത്യം പടിയിറക്കി-
ക്കൊണ്ടുപോയ സൌഭാഗ്യങ്ങളൊന്നുമേ,
തിരിച്ചെടുത്തേകുവാനൊട്ടുമായില്ല ;
മക്കളേ, നിങ്ങളീയച്ഛനു മാപ്പുനല്‍കൂ...!

നിറഞ്ഞസ്നേഹവും, വിദ്യാനിവേദ്യവും,
മനസ്സാഭുജിച്ചു ജീവരഥ്യതെളിച്ചതില്‍,
മക്കളേ, അച്ഛന്‍ കൃതാര്‍ത്ഥനായ് ;
മിഴിനീരുപ്പുചേര്‍ത്തനുഗ്രഹങ്ങള്‍...
(4)
കാതങ്ങള്‍ അകലെയാണെങ്കിലും,
ചേക്കേറിയ ചില്ലകളില്‍ കൂടുകൂട്ടി,
നെട്ടോട്ടമോടവേ, നേരമൊട്ടില്ലെന്നാലും,
തണ്ടക്കിളിയേയും കൂടെ നിര്‍ത്തി...

ജന്മസുകൃതങ്ങളും, പിതൃക്കളുമുറങ്ങുന്ന,
മണ്ണില്‍നിന്നൊരു പുന:പ്രതിഷ്ഠ ; പിന്നെ,
കാലത്തിനൊപ്പമെത്താനൊരു പാഴ് ശ്രമം;
തിരിച്ചനിവാര്യമാമീ, ഏകാന്തവഴികളില്‍...!
(5)
കഴിഞ്ഞ ഡിസംബറില്‍, കുഞ്ഞുമോണകാട്ടി,
പുഞ്ചിരിച്ചോരോന്നും, കുറുകിമൊഴിഞ്ഞ,
കൊച്ചുമോളെ, ക്കോരിയെടുത്തുപുല്‍കാന്‍,
നെഞ്ചകമാകെ തുടിക്കുന്ന പോലെ...

ഇന്നീ ഡിസംബറും, വര്‍ഷവും കൊഴിയവേ,
മനസ്സിനുള്ളില്‍ കുഞ്ഞുമോഹങ്ങള്‍ മാത്രം..
എല്ലാമുഖങ്ങളും, ഇടയ്ക്കൊന്നു കാണണം,
ഒത്തുചേര്‍ന്നെന്നെങ്കിലുമൊരിത്തിരി നേരം...

Tuesday, December 18, 2007

കര്‍മകാണ്ഡം

കാവ്യവര്‍ണ്ണങ്ങള്‍ ചാലിച്ച്, മനസ്സാം താളില്‍,
വരച്ചെടുത്തോരെന്നിലെ ഭാവനയെ,
കൂമ്പിയ മിഴികളും, തൊഴുകൈപ്രാര്‍ത്ഥനയുമോടെ,
നെഞ്ചിലെ തുടിപ്പേകി സുഭഗമാക്കി...

സ്നേഹത്തിന്‍ ശ്രുതിചേര്‍ത്ത തംബുരു-
തന്ത്രികളില്‍ മീട്ടും സ്വരരാഗത്തെ; മമ
ഹൃദയതാളത്തിന്‍ അനന്യമാം ലയത്തില്‍,
വാഗ് ദേവിയരുളിയ വരങ്ങളാക്കി...

എങ്കിലും, ആത്മഹര്‍ഷാതിരേകത്താല്‍,
സ്നേഹപര്‍വ്വത്തിന്‍ വരികളിലായി,
വര്‍ണ്ണാക്ഷരങ്ങളാല്‍ കൊളുത്തിയ ദീപങ്ങള്‍,
മന്ദസമീരനാലും അണഞ്ഞിടുന്നോ...?

എന്റെ ജന്മാന്തരങ്ങള്‍ തന്‍ സീമന്തരേഖയില്‍,
സിന്ദൂരം സന്ധ്യയായ് പടരുന്നുവോ...?
ദേവശിലകളാല്‍ തീര്‍ത്തൊരെന്‍ മോഹങ്ങള്‍,
കാലതപത്താലിന്നുരുകുന്നുവോ...?

അറിയില്ലെനിക്കൊന്നും; ലോകതത്വങ്ങളും,
കാലചക്രത്തിന്‍ നൂതനനീതികളും; പക്ഷേ,
മനസ്സാക്ഷിയെന്നോടു മൃദുവായി മന്ത്രിച്ചു..
“കര്‍മ്മണ്യേ വാ’ധികാരസ്തേ, മാ’ഫലേഷു കദാചന:“

Saturday, December 8, 2007

ഇനിയുമെങ്ങോട്ട്...?

യാഥാര്‍ത്ഥ്യത്തിന്‍ അഗ്നിസ്ഫുരണങ്ങള്‍,
പകല്‍ക്കിനാക്കള്‍ തന്‍,
മൂടല്‍മഞ്ഞല മറനീക്കവേ,
ഇനിയുമെങ്ങോട്ടേക്കെന്നാരോ തിരക്കുന്നൂ...
ഇപ്പൊഴും ഉത്തരമില്ലാ സമസ്യ !!

ഉത്തരം നല്‍കേണ്ടവര്‍,
രാഷ്ട്രീയ വിഴുപ്പുകള്‍ക്ക്,
ആണവസംസ്കാര പരിവേഷം നല്‍കി..!
സിരകളില്‍ വിദ്വേഷവിഷം കുത്തിവച്ചു..!

ഇന്നിന്റെ മണ്ണില്‍ വസന്തം വിരിയില്ല,
പൂത്തുമ്പികള്‍ പറക്കില്ല,
പൂവിളികളുമുയരില്ല; പകരമിവിടെ,
ക്യാമ്പസ്സില്‍ കൊലവിളികളിനിയുമുയരും...

താരയുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടും,
“ക്രൂയിസ്” മിസ്സൈലുകള്‍ ദുരന്തം വിതറും,
“ഹോക്സ്” കള്‍ ആകാശക്കാഴ്ച്ചകള്‍ മറയ്ക്കും,
കാകനും, കഴുകനും ചുറ്റിപ്പറക്കും...!!

ഡോളറും യൂറോയും, ഇ-വേസ്റ്റും തീര്‍ക്കും,
പാശുപതാസ്ത്രങ്ങള്‍ ദ്രൌണിയെ തിരയും..
മിന്നുന്ന സമ്പത് വ്യവസ്തയില്‍ പോലും,
വായുവിന്നാളുകള്‍ “ക്യൂ” വായി നില്‍ക്കും...

കോടിയുഗപുണ്യങ്ങള്‍ കീഴ്മേല്‍ മറിച്ച്,
തീക്കനല്‍ക്കട്ടയില്‍ തെയ്യാട്ടമാടുമ്പോള്‍,
വീണ്ടും, വീണ്ടുമതേ ചോദ്യമുയരുന്നു,
നാമിനിയുമെങ്ങോട്ട് ?.. ഇനിയുമെങ്ങോട്ട് ?

Tuesday, December 4, 2007

അറിയാത്ത തീരങ്ങളില്‍

കിനാക്കള്‍ കാണാന്‍ ഇനിയെത്ര നേരം?
വരച്ചെടുക്കാനായ് ഇനിയെത്ര മുഖങ്ങള്‍?
വര്‍ണ്ണങ്ങളില്ലാത്ത നേര്‍ത്ത വരകളില്‍,
അമ്മയുടെ പൊള്ളുന്ന കണ്ണീര്‍ പടര്‍ന്നുവോ?

ഇന്നീതുലാവര്‍ഷസന്ധ്യയില്‍ എന്തിനായ്,

എന്‍ കൈത്തലമേന്തി, നടക്കാനിറങ്ങിയമ്മ?
നടവാതില്‍ പുറകെ, കൊട്ടിയടച്ചതിന്‍ ശബ്ദം,
കാതിണകളിലെന്തേ വന്നലച്ചില്ലാ...?
രാത്രിയുടെ നിശ്വാസങ്ങളെനിക്കു കേള്‍ക്കാം,
മുന്നില്‍ ഇരുള്‍ വീണതമ്മയറിഞ്ഞില്ലേ?
സ്വാദിന്‍ മണമെന്‍ വിശപ്പുണര്‍ത്തുമ്പോള്‍,

തട്ടുകടകള്‍ താണ്ടി, എങ്ങോട്ടു നടക്കുകയാണമ്മ?

നനുത്തപൂഴിയില്‍ കാലിടറുമ്പോഴും,
നേര്‍ത്തൊരുപ്പിന്‍ കുളിര്‍ക്കാറ്റടിക്കുമ്പോഴും,
തൊടുപാച്ചില്‍ കളിക്കും തിരകള്‍ കേട്ടപ്പോഴും,
കടലിന്റെ സാമീപ്യം ഞാനറിഞ്ഞു...!
എന്തോ തിരക്കാന്‍, വിളിക്കുവാനായവേ,
പെട്ടെന്നെന്‍, നിലനില്‍പ്പിന്‍ ബന്ധം മുറിഞ്ഞു !
തട്ടിമാറ്റും കൈകളും, ഭര്‍ത്സനങ്ങളും,
മോളേയെന്നമ്മയുടെ, തേങ്ങലുകളുമകന്നു പോയ്...

അറിയാത്ത വഴികളിലമ്മയെത്തിരക്കി,
തിരയെത്താദൂരത്താ, തീരത്തിരിക്കുമ്പോള്‍,
എന്നെപ്പുല്‍കാനൊരുങ്ങുന്ന കൈകള്‍ക്കുമുമ്പേ,
കാലന്റെ കാലടി ശബ്ദം ഞാന്‍ കേട്ടുവോ?