Saturday, August 22, 2009

വീണ്ടും ഒരോണം...

എണ്ണയിടാത്ത തകരയന്ത്രം കണക്കേ,
അച്ചുതണ്ടില്ലാതെ ജീവിതം കറങ്ങവേ...
വീണ്ടുമൊരോണം ഓടിയെത്തുമ്പോള്‍ ,
ഓര്‍മ്മച്ചെരാതുകള്‍ തിരിതെളിയുന്നൂ...

ബാല്യത്തിന്‍ കൈകളാല്‍ കോരിയെടുത്തൊരാ,
തുമ്പയും തെച്ചിയും മുക്കുറ്റിപ്പൂക്കളും,
കൌമാരമോഹങ്ങളുടെ വര്‍ണ്ണങ്ങളും,
കൂട്ടുകുടുംബത്തിന്‍ പരിഭവങ്ങളും,
പേരുമറന്ന തൊടുകറികളും, സദ്യയും,
തറവാടുമുറ്റവും, നിറവയലുകളും,
സമൃദ്ധിയുടെ മണമുള്ള മന്ദസമീരനും....
ഹോ ! കാലത്തില്‍ കാതങ്ങള്‍ പിന്നിലെത്തുന്നു...

പക്ഷേ, കൈരളീഭൂവിലിന്നെവിടെ ഓണം?
പടച്ചുകെട്ടിയ സമൂഹമനസ്സും,
ഉപഭോഗങ്ങളായ് സ്നേഹവികാരങ്ങളും,
കാലണ വിലയിടും ബന്ധങ്ങളും,
പൊള്ളയാം രാഷ്ട്രീയ ജല്പനങ്ങളും,
സ്വാര്‍ത്ഥരൂപങ്ങളായ് ഭരണചക്രങ്ങളും,
നന്മയുടെ കരങ്ങളില്‍ വിലങ്ങണിയിക്കുന്നൂ...;
അര്‍ത്ഥിയുടെ പാതയില്‍ കോട്ടകെട്ടുന്നൂ.......

പ്രവാസങ്ങളുടെ അനുയാത്രയില്‍ ; ഓണം,
ഊഷരഭൂവിലൊരു മഴത്തുള്ളിപോലെ...
മറ്റൊരു മാതൃകാരാജ്യപ്പിറവിക്കായ്
ആ മഹാരാജനെ വരവേല്‍ക്കാമെങ്കിലും
ഇന്നെനിക്കോണമുണ്ണാന്‍ നേരമില്ല...!!
ചിരിക്കാനും കരയാനും കൂടൊരാളുമില്ല...!!
ഇന്നീ ഓണനാളിന്‍ പൂക്കൂടയില്‍ ഞാന്‍
അഴിച്ചിടട്ടേ എന്‍ വിഷാദ മൂടുപടങ്ങള്‍ ...

2 comments:

Rejesh Keloth said...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

ഗീത said...

ഓണം കഴിഞ്ഞെങ്കിലും ഈ ഓണക്കവിത ആസ്വദിച്ചു. എന്നെങ്കിലും ഒരിക്കല്‍ കാലചക്രം തിരിഞ്ഞുകറങ്ങിയേക്കാം എന്നു നമുക്ക് പ്രത്യാശിക്കാം.
സതീര്‍ത്ഥ്യന് ആശംസകള്‍.